കണ്ണൂർ : സിപിഎം നേതാക്കളായ എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ, പി. ജയരാജൻ, പ്രതിപക്ഷ നേതാവ് ആയിട്ടുള്ള പിണറായി വിജയൻ എന്നിവരുടെ വസതിക്ക് മുന്നിലുള്ള സുരക്ഷ പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ ഇത്തരം വിന്യാസമെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.മുൻ സ്പീക്കറായിരുന്ന എ.എൻ ഷംസീർ നിലവിൽ കണ്ണൂരാണ് താമസിക്കുന്നതെന്നും തലശ്ശേരിയിലെ അവരുടെ വസതിക്ക് മുന്നിൽ 3 പോലീസ് ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യമുണ്ടോയെന്നും സേനയിൽ ഉദ്യോഗസ്ഥരുടെ ലഭ്യതയിൽ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ എം എൽ എ മാർ കൂടിയല്ലാത്ത ഇ പി ജയരാജൻ, എ എൻ ഷംസീർ, പി ജയരാജൻ എന്നിവരുടെ ഉൾപ്പെടെ വസതിക്ക് മുന്നിൽ പോലീസ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസം കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണോയെന്ന് പരിശോധിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ കൃത്യമായ മാനദണ്ഡം ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു. കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്.
പരാതിയുടെ പൂർണ രൂപം ചുവടെ:-
കണ്ണൂർ ജില്ലയിൽ ചില രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികളിൽ ആവശ്യത്തിലധികം എണ്ണം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്ന വിവരം പൊതുജന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ലഭ്യമായ വിവരങ്ങൾ പ്രകാരം താഴെപ്പറയുന്ന വ്യക്തികളുടെ വസതികളിൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.പിണറായി വിജയൻ - 8 പോലീസ് ഉദ്യോഗസ്ഥർ.പി. ജയരാജൻ - 4 പോലീസ് ഉദ്യോഗസ്ഥർ.എ.എൻ. ഷംസീർ - 3 പോലീസ് ഉദ്യോഗസ്ഥർ. ഇ.പി. ജയരാജൻ - 2 പോലീസ് ഉദ്യോഗസ്ഥർ.
മുകളിൽ പറഞ്ഞ കണക്കുകൾ ശരിയാണോ എന്നും, ശരിയാണെങ്കിൽ ഓരോ വസതിയിലും ഇത്രയും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് നിലവിൽ പ്രാബല്യത്തിലുള്ള ഔദ്യോഗിക ഉത്തരവ്, സുരക്ഷാ വിലയിരുത്തൽ (Threat Assessment), അധികാരപ്പെട്ട ഉദ്യോഗസ്ഥൻ്റെ അനുമതി, മറ്റ് ഭരണപരമായ കാരണങ്ങൾ എന്നിവ എന്താണെന്നും പരിശോധിക്കേണ്ടതാണ്.
1.സുരക്ഷാ വിന്യാസത്തിൻ്റെ ആവശ്യകത പരിശോധിക്കണം
ഒരു വ്യക്തിയുടെ രാഷ്ട്രീയ പദവി, മുൻ പദവി, പൊതുപ്രവർത്തനം തുടങ്ങിയവ മാത്രം പരിഗണിച്ച് സ്ഥിരമായി പോലീസ് ഉദ്യോഗസ്ഥരെ സ്വകാര്യ വസതിയിൽ നിയോഗിക്കുന്നുണ്ടോ, അതോ നിലവിലുള്ള സുരക്ഷാ ഭീഷണിയുടെ ശാസ്ത്രീയവും ഔദ്യോഗികവുമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണോ സുരക്ഷ അനുവദിച്ചിരിക്കുന്നത് എന്നത് പരിശോധിക്കേണ്ടതാണ്.
പ്രത്യേകിച്ച് ശ്രീ. എ. എൻ. ഷംസീറിൻ്റെ വസതിയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിൽ, അതിന് നിലവിലെ ഔദ്യോഗിക Threat Assessment എന്താണെന്ന് പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തിന് നിലവിൽ വ്യക്തിഗത PSO അനുവദിച്ചിട്ടുണ്ടോ എന്നതും. ഇല്ലെങ്കിൽ വസതിയിൽ പ്രത്യേകമായി പോലീസ് ഉദ്യോഗസ്ഥരെ
നിയോഗിക്കേണ്ട സാഹചര്യം എന്താണെന്നും പരിശോധിക്കണം. കാരണം അറിവ് പ്രകാരം എ എൻ ഷംസീർ കണ്ണൂരിലുള്ള വസതിയിലും സുരക്ഷ ഉദ്യോഗസ്ഥർ തലശ്ശേരിയുള്ള വീട്ടിലുമാണ് ഉള്ളത്.
2.പോലീസ് സേനയുടെ മനുഷ്യവിഭവശേഷി സംബന്ധിച്ച വിഷയം
കേരളത്തിലെ പോലീസ് സേനയ്ക്ക് നിലവിൽ വലിയ ജോലിഭാരവും വിവിധ തലങ്ങളിൽ ജീവനക്കാരുടെ കുറവും നേരിടേണ്ട സാഹചര്യമുണ്ട്. അത്തരം സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥരെ ദീർഘകാലത്തേക്ക് സ്വകാര്യ വസതികളുടെ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കുന്നത് പോലീസ് സേനയുടെ കാര്യക്ഷമമായ വിന്യാസമാണോ എന്നത് പരിശോധിക്കേണ്ടതാണ്.
നിലവിൽ പ്രതിപക്ഷ നേതാവ് ആയിട്ടുള്ള പിണറായി വിജയൻ്റെ വീടിന് മുന്നിൽ 8 പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യമുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.
3.രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം
പോലീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും ഡ്യൂട്ടി വിന്യാസവും ഭരണപരമായ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം നടക്കേണ്ടത്.
ഒരു രാഷ്ട്രീയ നേതാവിൻ്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ സാധാരണ ഭരണനടപടിയായി മാറ്റേണ്ട ഉദ്യോഗസ്ഥരെ അതേ സ്ഥലത്ത് തുടരാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ, അത് പോലീസ് സേനയുടെ അച്ചടക്കത്തെയും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാക്കുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നത് സ്വതന്ത്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നും ആവശ്യപ്പെടുകയാണ്.
മേൽപ്പറഞ്ഞ നാല് വസതികളിലും നിലവിൽ എത്ര പോലീസ് ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി പരിശോധിക്കുക.
ഓരോ വസതിയിലെയും പോലീസ് വിന്യാസത്തിൻ്റെ നിലവിലെ Threat Assessment പരിശോധിക്കുക.
നിലവിലുള്ള സുരക്ഷാ ആവശ്യം കണക്കിലെടുത്ത് അനുവദിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ന്യായീകരിക്കാവുന്നതാണോ എന്ന് പരിശോധിക്കുക.
പോലീസ് സുരക്ഷ അനുവദിച്ചതുമായി ബന്ധപ്പെട്ട ഉത്തരവുകളും ഫയൽ രേഖകളും പരിശോധിക്കുക.
സുരക്ഷാ ആവശ്യകത ഇല്ലാത്തതോ ആവശ്യത്തിലധികമുള്ളതോ ആയ പോലീസ് വിന്യാസം കണ്ടെത്തിയാൽ അത് പുനഃക്രമീകരിക്കുക.
പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക.
ഇത്തരം സുരക്ഷാ ഡ്യൂട്ടികൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കുകയും, എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഒരേ മാനദണ്ഡം ബാധകമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.
പോലീസ് സേനയിലെ പരിമിതമായ മനുഷ്യവിഭവശേഷി പരിഗണിച്ച്, സ്വകാര്യ വസതികളിലെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം യുക്തിസഹമായി പുനഃരിശോധിക്കുക.
അന്വേഷണത്തിൽ ക്രമക്കേടുകളോ അനധികൃത ഇടപെടലുകളോ കണ്ടെത്തുന്ന പക്ഷം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുക.
അവസാനമായി, ഈ പരാതി ഏതെങ്കിലും വ്യക്തിക്കെതിരായ രാഷ്ട്രീയ ആരോപണമായി കാണാതെ, കേരള പോലീസ് സേനയുടെ പരിമിതമായ മനുഷ്യവിഭവശേഷി പൊതുജന സുരക്ഷയ്ക്കായി കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കണമെന്ന പൊതുതാൽപര്യപരമായ ആവശ്യമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സുരക്ഷ ആവശ്യമായ വ്യക്തികൾക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം, യഥാർത്ഥ സുരക്ഷാ ഭീഷണിയില്ലാത്ത സാഹചര്യത്തിൽ പൊതുസേവനത്തിന് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ സ്വകാര്യ വസതികളിൽ ദീർഘകാലം വിന്യസിക്കുന്നത് ഒഴിവാക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡം സർക്കാർ ഉറപ്പാക്കേണ്ടതാണ്. ഈ വിഷയത്തിൽ സമഗ്രമായ പരിശോധന നടത്തി, കണ്ടെത്തിയ വസ്‌തുതകളും സ്വീകരിച്ച നടപടികളും പരാതിക്കാരനെ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
Why do they all have so much police security? KSU Kannur District President MC Atul has filed a complaint with the Home Minister






















